ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
അരൂർ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.
ഇന്ന് പുലർച്ചെയോടെയാണ് അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. സംഭവത്തിൽ വാൻ ഡ്രൈവർ മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 80 ടണ്ണോളം ഭാരം വരുന്ന ഗർഡറുകളാണ് പിക്കപ് വാനിന് മുകളിലേക്ക് വീണത്. നിർമ്മാണ മേഖലയിലെ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് മൂന്നര മണിക്കൂറോളം എടുത്ത് ഗർഡർ നീക്കിയ ശേഷമാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനി ടെയാണ് അപകടം ഉണ്ടായത്. മരണമടഞ്ഞ രാജേഷിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.
