കാറുകള്‍ റെയില്‍ മാര്‍ഗം കശ്മീര്‍ താഴ്‌വരയിലേക്ക്; ചരിത്ര നേട്ടവുമായി മാരുതി സുസുക്കി

അന്തനാഗ് : കശ്മീര്‍ താഴ്‌വരയിലേക്ക് റെയില്‍ മാര്‍ഗം വാഹനങ്ങള്‍ എത്തിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ബ്രെസ്സ, ഡിസയര്‍, വാഗണ്‍ആര്‍, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെ 100-ല്‍ അധികം കാറുകള്‍ കശ്മീരിലെ അനന്തനാഗ് റെയില്‍വേ ടെര്‍മിനലില്‍ എത്തി.

ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കിയുടെ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിങ്ങില്‍നിന്ന് 850 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വാഹനങ്ങള്‍ അനന്തനാഗില്‍ എത്തിയത്. യാത്രയ്ക്കിടെ, ഉദംപുര്‍-ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചിനാബ് നദിക്ക് മുകളിലൂടെയുള്ള എഞ്ചിനീയറിങ് വിസ്മയത്തിലൂടെയും ട്രെയിന്‍ കടന്നുപോയി.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ മുന്നേറ്റത്തെ അഭിനന്ദിക്കുകയും ജമ്മു-ശ്രീനഗര്‍ റെയില്‍പാത ഈ മേഖലയുടെ ഗതിമാറ്റുന്ന ഒന്നാണ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘സമീപകാലത്ത്, താഴ്വരയില്‍നിന്നുള്ള ആപ്പിളുകള്‍ ജമ്മു ആന്‍ഡ് കശ്മീര്‍ റെയില്‍ ലിങ്ക് ഉപയോഗിച്ച് കൊണ്ടുപോയിരുന്നു. ഇപ്പോള്‍, മാരുതി സുസുക്കി കാറുകള്‍ റെയില്‍ മാര്‍ഗം കശ്മീര്‍ താഴ്‌വരയിലേക്ക് കൊണ്ടുപോകുന്നു. ഈ റെയില്‍വേ ലൈന്‍ ജമ്മു കശ്മീരിലെ ലോജിസ്റ്റിക്‌സിനെയും ജീവിതത്തേയും മാറ്റിമറിക്കുകയാണ്’, മന്ത്രി പറഞ്ഞു.

‘ഞങ്ങളുടെ ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് റെയില്‍വേ വഴിയുള്ള നീക്കം. കശ്മീര്‍ താഴ്‌വരയിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി സേവനം നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ചിനാബ് പാലം. രാജ്യത്തുടനീളം പരിവര്‍ത്തനാത്മകമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്’ മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!