ചങ്ങനാശ്ശേരി : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി അറസ്റ്റിൽ. പാറ്റൂർ മോളിഭവനം വീട്ടിൽ അനീഷിനെയാണ് തൃക്കൊടിത്താ നം പോലീസ് അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസ്സർ തസ്തികയിലേയ്ക്ക് സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച് ഇവരിൽ നിന്ന് പലപ്പോഴായി ആറ് ലക്ഷത്തി അൻപതിനായിരം രൂപ അനിഷ് കൈക്കലാക്കി.
പണമോ ജോലിയോ ലഭിക്കാതെ വന്നതിനെ തുടർന്ന് ദമ്പതികൾ തൃക്കൊടിത്താനം പോലീസിൽ പരാതിയുമായെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയത് തൃക്കൊടിത്താനം പൊലീസ് ഇൻസ്പെക്ടർ അരുൺ എം ജെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, ബിജു പി, മണികണ്ഠൻ എന്നിവർ ചേർന്ന് ഒളിവിൽ പോയ പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
