നോയിഡ : അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്.
ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ക്യാമറ വച്ചിരുന്നത്. ദൃശ്യങ്ങള്‍ തത്സമയം കമ്ബ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു പ്രതി സജ്ജമാക്കിയിരുന്നത്.
സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബള്‍ബ് ഹോള്‍ഡറില്‍ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവർ നടത്തിയ പരിശോധനയില്‍ ക്യാമറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് ഡയറക്‌ടറായ നവ്‌നിഷ് സഹായിയെയും കോ – ഓർഡിനേറ്ററായ പരുളിനെയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ അദ്ധ്യാപിക നോയിഡ സെൻട്രല്‍ ഡെപ്യൂട്ടി കമ്മീഷണർ ശക്തി മോഹൻ അവാസ്‌തിക്ക് പരാതി നല്‍കി.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നവ്‌നിഷ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്യാമറയിലൂടെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യാതെ ലൈവ് സ്‌ട്രീമിംഗ് നടത്താൻ കഴിയുമെന്ന് പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 22,000 രൂപയ്‌ക്ക് ഓണ്‍ലൈനായാണ് ഇയാള്‍ ക്യാമറ വാങ്ങിയത്. ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ വയ്‌ക്കാൻ തരത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്‌തതാണിത്.
ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവം നടന്നതായി അദ്ധ്യാപിക ആരോപിച്ചു. മുമ്പ് സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ കണ്ടെത്തിയിരുന്നു. ഇത് കോ ഓർഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാല്‍, അന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ധ്യാപിക പറഞ്ഞു.