കോഴിക്കോട് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

 കോഴിക്കോട് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് സ്വദേശി കൗശൽ ഷായെണ് കോഴിക്കോട് സിജെഎം കോടതിയിൽ എത്തിക്കുന്നത്. സുഹൃത്ത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും നാൽപതിനായിരം രൂപ കവർന്നത്. കേരളത്തിലെ ആദ്യ എഐ തട്ടിപ്പായിരുന്നു കോഴിക്കോട് നടന്നത്. കേസിലെ കൂട്ടുപ്രതികളായ മൂന്നു പേരെ സൈബർ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് പ്രധാന പ്രതിയായ കൗശൽ ഷായെ കുറിച്ചുള്ള വിവരം ലഭിച്ചത്. എന്നാൽ പ്രതി മറ്റൊരു കേസിൽ തീഹാർ ജയിലിൽ കഴിയുന്നതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കാനോ കേരള പൊലീസിന് ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. നേരത്തെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ നേരിട്ട് ഹാജരാക്കാൻ നിർദേശം നൽകുകയായിരുന്നു. ഇത് അനുസരിച്ചാണ് തിഹാർ ജയിൽ അധികൃതർ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്.

നിലവിൽ ഈ മാസം 25 മുതൽ 28 വരെ കേരള പൊലീസിന് തീഹാർ ജയിലിൽ എത്തി ചോദ്യം ചെയ്യാൻ അനുമതി നൽകിട്ടുണ്ട്. നേരിട്ട് ഹാജരാക്കുന്നതിനാൽ സൈബർ പൊലീസിന് കസ്റ്റഡി അനുവദിക്കണമോ എന്നതിലും കോടതി ഇന്ന് തീരുമാനം എടുക്കും. പാലാഴി സ്വദേശിയായ റിട്ടയേഡ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്. നഷ്ടപ്പെട്ട 40,000 രൂപ ഒരാഴ്ച മുന്നേ രാധാകൃഷ്ണന് തിരികെ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!