മലങ്കര സഭയുടെ ഉറ്റസുഹൃത്ത്, നിയുക്ത ഉപരാഷ്ട്രപതിക്ക് ആശംസകൾ നേർന്ന്…

കോട്ടയം : മലങ്കര ഓർ‍ത്തഡോക്സ് സുറിയാനി സഭ സമൂഹത്തിൽ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. ജാതി മത ഭേദമെന്യേ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങ ളാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചിരുന്നതെന്ന് ഓർത്തഡോക്സ് സഭ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സഭയുമായി കാത്ത് സൂക്ഷിച്ചിരുന്ന അടുപ്പം ഗവർണറായ ശേഷം കൂടുതൽ ഊഷ്മളമായി. ഝാർഖണ്ഡ്   ഗവർണറായിരിക്കെ  പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്ക്ക് രാജ്ഭവനിൽ ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹം ഒരുക്കിയത്. സഭയുടെ ആത്മീയ തീർത്ഥാടന കേന്ദ്രമായ പരുമല പള്ളി സന്ദർശിക്കണമെന്നുള്ള ആഗ്രഹം അന്ന്  സി പി രാധാകൃഷ്ണൻ പങ്കുവെച്ചിരുന്നു.

ജാതി മത ഭേദമെന്യേ സഭ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് മലയാളികളായ ഗവർണർമാരിൽ  നിന്നും അദ്ദേഹം മനസിലാക്കിയിരുന്നു. സഹോദരൻ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാംവാർഷികത്തിൽ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനൊപ്പം  പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രോട്ടോക്കോൾ തടസമായി. അന്ന് പങ്കെടുക്കാൻ കഴിയാതിരുന്ന കാര്യം മനസിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം ഗവർണർ എന്ന നിലയിൽ കേരളത്തിലെത്തിയ ഉടൻ  സഭാ ആസ്ഥാനമായ ദേവലോകത്ത് അതിഥിയായി എത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്ത് അദ്ദേഹത്തെ സ്വീകരിച്ചു.

കാതോലിക്കാ ബാവാ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു

അരമണിക്കൂർ നേരത്തേക്ക് ക്രമീകരിച്ചിരുന്ന ഔദ്യോഗികസന്ദർശനം ഒരുമണിക്കൂറോളം നീണ്ടു. കൂടുതൽ സമയവും സംസാരിച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു. പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുകയെന്നത് ജീവിത ധർമ്മമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മഹാരാഷ്ട്രയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതിനെക്കുറിച്ചും ഗവർണർ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ മെയ് 4 നായിരുന്നു കൂടിക്കാഴ്ച്ച.

പിറന്നാൾ ദിനത്തിൽ സഭാ ആസ്ഥാനത്തെത്തിയ ഗവർണർക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ആറൻമുള കണ്ണാടിയാണ് സമ്മാനിച്ചത്. ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന അടുത്ത പരിപാടിയിൽ നിശ്ചയമായും താനായിരിക്കും മുഖ്യ അതിഥി,തീയതി കുറിച്ചോളൂ. മടങ്ങാൻ നേരം ഒരു ചെറുചിരിയോടെ ഗവർണർ പറഞ്ഞു.

സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ജൂൺ 14ന് കോട്ടയത്ത് സഭ സംഘടിപ്പിച്ച ഡ്രക്സിറ്റ് കോൺക്ലേവിൽ മുഖ്യ അതിഥിയായെത്തി ഗവർണർ സഭയുമായുള്ള തന്റെ സൗഹൃദത്തിന് അടിവരയിട്ടു.

ഏവരെയും സൗമ്യതയോടെ ചേർത്തുനിർത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ. പുതിയ ദൗത്യത്തിന് എല്ലാവിധ ആശംസകളും…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!