ലക്നൗ : യുപിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ ചങൂർ ബാബയുടെ സംഘത്തിനെതിരേ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2022ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം 13 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
ചങൂർ ബാബയുടെ സഹായിയായ നീതു നവീൻ റോഹ്റ എന്ന സ്ത്രീയുടെ പേരിൽ ബൽറാംപൂരിൽ 13.02 കോടി രൂപയുടെ വസ്തുവകകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് ജൂലൈ 28ന് ജലാലുദ്ദീൻ ഷാ എന്ന ചങൂർ ബാബയെയും ഓഗസ്റ്റ് നാലിന് ഇയാളുടെ സഹായി നവീൻ റോഹ്റയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ലഖ്നൗവിലെ ഗോമതി നഗറിലെ പോലീസ് സ്റ്റേഷനിൽ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചങൂർ ബാബയ്ക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കുന്നതിന് ചങൂർ ബാബയും നവീൻ റോഹ്റയും ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നും അജ്ഞാതവും സംശയാസ്പദവുമായ ഉറവിടങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനായി നവീൻ റോഹ്റയുടെ ദുബായ് ആസ്ഥാനമായുള്ള യുണൈറ്റഡ് മറൈൻ എഫ്ഇസെഡ്ഇ എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചു.
