സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമസൃഷ്ടിയെന്ന് മുതിർന്ന സിപിഎം നേതാവ് എളമരം കരീം

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമസൃഷ്ടിയെന്ന് മുതിർന്ന സിപിഎം നേതാവ് എളമരം കരീം.

ഇടതുപക്ഷത്തിനെതിരെ തുടർച്ചയായി ആരോപണങ്ങൾ കൊണ്ട് വരാൻ താൽപ്പര്യം ഉള്ള ഒരു വിഭാഗം മാധ്യമങ്ങളുണ്ട്. അത്തരക്കാരുടെ സൃഷ്ടിയാണ് ഈ കത്ത് ചോർച്ച വിവാദമെന്ന് എളമരം കരീം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞ `അസംബന്ധം’ എന്ന വാക്ക് തന്നെയാണ് കറക്ട് വാക്ക്.  മാഷിനെ പോലെ ഒരാൾക്ക് ഇത്തരത്തിലുള്ള ഒരു ബന്ധം ഉണ്ടെന്ന് ആരും കരുതില്ല.

സംശയ നിഴലിലുള്ള ആളുകളുമായി പാർട്ടി നേതാക്കൾക്ക് യാതൊരു ബന്ധവുമില്ല.
പാർട്ടിക്കെതിരെ ഓരോ സമയത്തും അപകീർത്തികരമായ വാർത്തകൾ വരാറുണ്ട്. ഇതും അതിന്റെ ഭാഗം മാത്രമാണ്.

പിബിയ്ക്ക് കിട്ടിയ കത്ത് ചോർന്നോ എന്നത് പിബിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് സിപിഎം പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി ചോർന്നത്.

കത്ത് ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകിയിരുന്നു.

മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്‍റെ പരാതിയിലായിരുന്നു.

നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്.

പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ദില്ലി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്.

രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടി നേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!