കൊലപാതകക്കേസില്‍ ഒളിംപ്യൻ സുശീല്‍കുമാറിന് തിരിച്ചടി; ജാമ്യം റദ്ദാക്കി, ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഗുസ്തി താരം ഒളിംപ്യന്‍ സുശീല്‍കുമാറിന്റെ ജാമ്യം  സുപ്രീം കോടതി  റദ്ദാക്കി. ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ കോടതി സുശീല്‍ കുമാറിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്. സാഗര്‍ ധന്‍ഖര്‍ കൊലപാതക കേസില്‍ സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സാഗറിന്റെ പിതാവ് അശോക് ധന്‍കാദ് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്.

ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ച് 27 കാരനായ മുന്‍ ജൂനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍ഖറിനെ കൊലപ്പെടുത്തിയ കേസില്‍ 2021 മെയ് മാസത്തിലാണ് സുശീല്‍ കുമാര്‍ അറസ്റ്റിലാകുന്നത്. വിചാരണ ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 186 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 30 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സുശീല്‍ കുമാര്‍ നേരത്തെ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍, ഒരു പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച്, സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് അശോക് ധന്‍കാദ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!