‘ജനറൽ അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ; പാകിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെപ്പോലെ പെരുമാറുന്നു’

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനിർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് വിമർശനം. പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ ആണ് മുനീറിന്റെ പ്രസ്താവനകളെ വിമർശിച്ചത്. പാകിസ്ഥാൻ യുദ്ധക്കൊതിയോടെ ഒരു തെമ്മാടി രാഷ്ട്രത്തെപ്പോലെ പെരുമാറുകയാണ്. അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്ഥാൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടു.

പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദനുമായിട്ടാണ് റൂബിൻ താരതമ്യം ചെയ്തത്. ജനറൽ അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ്. മുനീറിന്റെ പരാമർശങ്ങൾ, മുമ്പ് ഭീകരസംഘടനയായ ഐഎസും ഒസാമൻ ബിൻ ലാദനും നടത്തിയ പ്രസ്താവനകൾക്ക് സമാനമാണെന്നും റൂബിൻ പറഞ്ഞു.

പാകിസ്ഥാൻ്റെ ആണവഭീഷണികൾ ഭീകരസംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ഇത്രയും കാലം നിലനിന്നിരുന്ന നയതന്ത്ര വ്യവഹാരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് പാകിസ്ഥാൻ ഉയർത്തുന്നത്. അമേരിക്കക്കാർ ഭീകരവാദത്തെ കാണുന്നത് ആവലാതികളുടെ കണ്ണടയിലൂടെയാണ്. പല ഭീകരരുടെയും ആശയപരമായ അടിത്തറ അവർ മനസ്സിലാക്കുന്നില്ല. മൈക്കൽ റൂബൻ പറ‍ഞ്ഞു.

അസിം മുനീറിന് യുഎസ് വീസ നൽകുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു. നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽനിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. പാക് സൈനിക മേധാവി യുഎസിൽ നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!