ഗോവിന്ദച്ചാമിക്ക് ജയില്‍ മാറ്റം, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും

കണ്ണൂര്‍: ജയിലില്‍ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കം പൊലീസ് പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജയിലില്‍ നിന്നും മാറ്റും. ഗോവിന്ദച്ചാമിയെ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മറ്റാനാണ് തീരുമാനം. രണ്ട് ദിവസത്തിനകം ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതീവസുരക്ഷയുള്ള ജയില്‍ എന്ന നിലയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നത്.

നിലവില്‍ കണ്ണൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിക്ക് എതിരെ ജയിലില്‍ നിന്നും രക്ഷപ്പെട്ട കുറ്റത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി ഇന്ന് വീണ്ടും കണ്ണൂര്‍ ജയിലില്‍ എത്തിക്കും. ഇവിടെ വച്ച് ജയില്‍ അധികൃതരുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളും ബാക്കിയുണ്ട്. ഇവയുള്‍പ്പെടെ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം കോടതിയുടെ അനുമതിയോടെ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റാനാണ് നീക്കം.

അതിനിടെ, ഗോവിന്ദചാമി രക്ഷപ്പെട്ട സംഭവത്തല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തലിലാണ് നടപടി എന്ന് ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഉടന്‍ പിടികൂടാനായത് ആശ്വാസമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!