വഖഫ് ഭിന്നത: മുൻകൈയെടുക്കാൻ മുസ്ലിം ലീഗ്; ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചർച്ച നടത്തും

മലപ്പുറം : മുനമ്പം വിഷയം വഖഫ് ബില്ലിലൂടെ പരിഹരിക്കുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തെ പൊളിച്ചു കാട്ടാൻ മുസ്ലീം ലീഗ്. വിഷയത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ചയ്ക്ക് ലീഗ് ഒരുങ്ങുന്നു. മുനമ്പത്തെ താമസക്കാർക്കൊപ്പമാണ് തങ്ങളെന്ന ലീഗടക്കമുള്ള പാർട്ടികള്‍ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു.

സമരത്തെ വഖഫ് ബില്ലിലൂടെ വിജയിപ്പിക്കാമെന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണം മാത്രമാണെന്ന വസ്തുത സഭാ മേലദ്ധ്യക്ഷൻമാരെ ധരിപ്പിക്കാനും ലീഗ് നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്.

കേരളത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കരുതെന്ന നിർദ്ദേശവും ചർച്ചയിലുയർന്നേക്കും. ബില്ലിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാല്‍ തന്നെ സമരം ഒത്തുതീർക്കാൻ ബില്ല് പര്യാപ്തമല്ലെന്ന വാദത്തിലാണ് ലീഗും യുഡിഎഫും ഉറച്ച്‌ നില്‍ക്കുന്നത്. ഇക്കാര്യങ്ങളും വിശദമായി കൂടിക്കാഴ്ച്ചയില്‍ ചർച്ച ചെയ്യപ്പെട്ടേക്കും.

ഒരുവട്ടം ലീഗ് നേതൃത്വവും സഭാമേലധ്യക്ഷൻമാരുമായി നടന്ന ചർച്ചകള്‍ ഫലപ്രദമായിരുന്നു. എന്നാല്‍ അതിനെ തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളാണ് സഭയെ വീണ്ടും ബിജെപിയിലേക്ക് എത്തിച്ചത്. അതിന്റെ ഭാഗമായി കെ.സി.ബി.സിയും സി.ബി.സി.ഐയും വഖഫ് ബില്ലില്‍ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും വഖഫ് ബില്ലിനെ അനുകൂലിച്ച്‌ വോട്ട് ചെയ്യണമെന്നുള്ള നിർദ്ദേശവും രണ്ട് സംഘടനകളും നല്‍കിയിരുന്നു.

ഇതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം കെ.സി.ബി.സിയുമായും വിവിധ മതമേലദ്ധ്യക്ഷമാരുമായും ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം പരിഹരിക്കാൻ ലീഗിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചർച്ചകള്‍ തുടങ്ങാനിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വഖഫ് ബോർഡാണ് കാര്യങ്ങളെ ഇത്രമേല്‍ സങ്കീർണ്ണമാക്കിയതെന്നും യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്.

കേന്ദ്രം കൊണ്ടുവന്ന വഖഫ് ബില്ലിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ അതിന്റെ പരോക്ഷ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്ന സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയചിന്തയാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചതെന്നും ആരോപണമുണ്ട്. വി.എസ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിസാർ കമ്മീഷൻ കണ്ടെത്തലുകളാണ് മുനമ്ബം വിഷയം സങ്കീർണ്ണമാക്കിയത്. ഭൂമി വഖഫാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

എന്നാല്‍ വഖഫ് ഭൂമി വില്‍പ്പന നടത്തിയതോടെ അതിന്മേലുള്ള അവകാശം സ്വാഭാവികമായും ഇല്ലാതായെന്ന നിരീക്ഷണവും നിലനില്‍ക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ചർച്ചകളിലൂടെ അതിലെ നെല്ലും പതിരും തിരിച്ച്‌ മുനമ്ബം നിവാസികള്‍ക്ക് അനുകൂലമായ തീരുമാനം ഉരിത്തിരിഞ്ഞു വരത്തക്ക രീതിയില്‍ തീരുമാനമുണ്ടാക്കാനാണ് ലീഗിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!