ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ബിൽ അവതരിപ്പിക്കുന്നതിന് പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുകയാണെങ്കിലും വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കുവാൻ സിപിഎം എംപിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
ജെപിസിയിലെ ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ മുഖ്യ ആരോപണം. ചര്‍ച്ചക്ക് ശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല.
ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസിയും സിബിസിഐയുമൊക്കെ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നൽകുന്നതാണ്. അതേസമയം, എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും,ടിഡിപിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്‍റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
