ആലപ്പുഴ: വീണ്ടും വിവാദ പ്രസംഗവുമായി മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ പറ്റുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ?. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്.
80, 90, 95, 100 വയസുവരെയൊക്കെ ജീവിക്കുന്നവരുണ്ട്. എന്റെ അമ്മയ്ക്ക് 94 വയസുണ്ട്. അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്ക് പെൻഷനെന്നു ചോദിച്ചിട്ടുണ്ടെന്നും” മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം.
