‘അവരെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല’; സിഐടിയു നേതാവിന് മറുപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സെക്രേട്ടറയറ്റിന് മുന്നില്‍ സമരംചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സിഐടിയു നേതാവിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

‘കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. നാടിന്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല’, സുരേന്ദ്രന്‍ പറഞ്ഞു.

‘കേന്ദ്രം അനാവശ്യമായി ഒരു പൈസപോലും പിടിച്ചുവെക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച്‌ തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014-ന് മുമ്പ് ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശ വര്‍ക്കര്‍മാര്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സര്‍ക്കാരിന്റേതാണ്’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍, എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!