ന്യൂഡൽഹി: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന “സനാതനി: കർമ്മ ഹി ധർമ്മ ” എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങൾ തമ്മിൽ സ്പർദ്ധയും വൈരാഗ്യവും വളർത്താൻ മാത്രം ഉപകരിക്കുന്ന ഈ സിനിമക്ക് എങ്ങനെ പ്രദർശനാനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം.
യേശു വ്യാജ ദൈവമാണന്നും, യേശുവിന് മൂന്ന് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, യേശു മജീഷ്യൻ ആയിരുന്നെന്നും, നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയാണ് യേശു ചെയ്തതെന്നും സിനിമയിൽ കാണിക്കുന്നു.
ക്രൈസ്തവർ ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തതായും സിനിമയിൽ പരാമർശിക്കുന്നു.
ഇത്തരത്തിലുള്ള ആക്ഷേപണങ്ങൾ കാണിക്കുന്നത് വീണ്ടും ഒഡീഷയിലെ കണ്ടമാൽ ജില്ലയിൽ 2008 ൽ ക്രൈസ്തവജനതക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആവർത്തിക്കുവാനുള്ള നീക്കമാണന്നും ഇത് അനുവദിക്കാൻ പാടില്ലന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യത്തിനും മതേതര പരമ്പര്യത്തിനും നിരക്കാത്തതും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ സിനിമ എന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ കട്ടക്ക് ഓഫീസ് അനുമതി നിഷേധിക്കുകയും പിന്നീട് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ്റെ മുംബൈ ഓഫീസ് അനുമതി നൽകുകയും ചെയ്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദ പാരമ്പര്യത്തിന് നിരക്കാത്ത ഈ ചിത്രത്തിന്റെ വിതരണവും പ്രദർശനവും രാജ്യമൊട്ടാകെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അടക്കം നിരോധിക്കണമെന്നും ഒഡീഷയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുകയും ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.
“സനാതനി:
കർമ്മ ഹി ധർമ്മ ” ഒഡിയ സിനിമ
നിരോധിക്കണം:
ഫ്രാൻസിസ് ജോർജ് എം.പി
