ആലപ്പുഴ : സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിപിന്‍ സി ബാബു പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നുള്ള സിപിഐ എം മന്ത്രിയായ സജി ചെറിയാൻ പ്രവർത്തക യോഗത്തിൽ പങ്കെടുത്തിരുന്നു.
‘കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധരീതി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവർത്തന യോഗത്തിൽ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. ജനിച്ചാൽ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്. പുന്നപ്ര വയലാറിന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ പത്തിയൂരിൽ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ ബിജെപിയിൽ അംഗത്വം എടുത്തത്. എന്നെ ഇനി തളർത്തിയിട്ടാലും എന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളർച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയിൽ ഇനി നിങ്ങൾക്ക് തടയാൻ കഴിയില്ല’, എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അടുത്തിടെയായിരുന്നു ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കേക്ക് മുറിച്ചായിരുന്നു ബിപിന്‍ സി ബാബുവിന്റെ കൂറുമാറ്റത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പോയി തന്നതിന് നന്ദി എന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നത്.