തൃശൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്.
പൊലീസുമായി കൂടിയാലോചിച്ച് കേസെടുക്കാനാണ് റിട്ടേണിങ് ഓഫിസറോട് തൃശൂർ ജില്ലാ കളക്ടർ നിർദേശിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലാണ് ചൊവ്വാഴ്ച രാവിലെ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.
താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുകയായിരുന്നു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.