‘പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും’; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍…

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി വെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലിലാണ് എന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാല പരിഷ്‌കാരങ്ങളുടെ ആവശ്യകത വിഡിയോയില്‍ മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കി പരീക്ഷാസമ്പ്രദായം കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് ത്വരിതഗതിയില്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി കേന്ദ്രത്തിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!