അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ചരിത്രം നായകനെന്ന് വാഴ്ത്തുന്നതിന് മുൻപ് സിദ്ദിഖിന്റെ കള്ളത്തരം വെളിച്ചത്ത് കൊണ്ടു വരണം. അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് കോടതി സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും  നിരവധി തെളിവുകൾ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. സുപ്രീം കോടതി സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ‌മെന്നും റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!