ഫിറോസാബാദ് : ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നൗഷേരയിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് മരണം. പൊട്ടിത്തെറിയിൽ ആറ് പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഒരു വീട് തകർന്നുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ(ചൊവ്വാഴ്ച) യാണ് സ്ഫോടനമുണ്ടായത്.
പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രമേഷ് രഞ്ജൻ പറഞ്ഞു. ഒരു കുടുംബത്തിലെ ഏഴു പേർ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.
മീരാദേവി (45), അമൻ (20), ഗൗതം കുശ്‌വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് മരിച്ചത്. നിരവധി സ്ഫോടക വസ്തുക്കൾ പടക്ക നിർമ്മാണശാലയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.