ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല കുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു; പ്രതി മന്ത്രി വീണാ ജോർജ് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചയാൾ

പത്തനംതിട്ട : സിപിഎമ്മില്‍ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ആക്രമിച്ചത്. രാജേഷിന്റെ പരാതിയില്‍ ശരണ്‍ ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെയായിരുന്നു സംഭവമുണ്ടായത്. ശരണ്‍ ചന്ദ്രൻ ബിയർ ബോട്ടില്‍ കൊണ്ട് രാജേഷിന്റെ തലയടിച്ച്‌ പൊട്ടിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കി.

ശരണ്‍ ചന്ദ്രൻ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് സിപിഎമ്മില്‍ എത്തിയത്. കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രനെ നാടുകടത്താതെ വകുപ്പിലെ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടു. എന്നാല്‍ പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ ഇയാള്‍ പ്രതിയായതോടെ കാപ്പ ലംഘിച്ചതിന് മലയാലപ്പുഴ അറസ്റ്റ് ചെയ്തു.

ഇതില്‍ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസില്‍ റിമാന്‍ഡിലായി. ജൂണ്‍ 23നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ നേരത്തെ യുവമോര്‍ച്ചയുടെ പ്രവർത്തകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!