തിരുവനന്തപുരം : ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്ത ലത്തിൽ ഇത്തവണ വിപുല മായ പരിപാടികൾ ഒഴിവാക്കി. കേരളത്തിനകത്തും പുറത്തും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം നടക്കും.
ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30നു നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാവും.
രാവിലെ 10നു നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഉച്ചകഴിഞ്ഞു മൂന്നിനുള്ള ഘോഷയാത്ര മന്ത്രി ജി. ആർ.അനിലും ഉദ്ഘാടനം ചെയ്യും.
വർക്കല ശിവഗിരി മഠത്തിൽ രാവിലെ 9.30നു നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരിക്കും. വൈകിട്ട് 5.30നു മഹാസമാധിയിൽ നിന്നു തുടങ്ങുന്ന നാമസങ്കീർത്തന ഘോഷയാത്ര, ഗുരുദേവൻ സ്‌ഥാപിച്ച മാതൃകാ പാഠ ശാലയായ ശിവഗിരി സ്കൂൾ, എസ്എൻ കോളജ്, നാരായണ ഗുരുകുലം ജംക്ഷൻ എന്നിവ പിന്നിട്ട് മഹാസമാധിയിൽ തിരിച്ചെത്തി പ്രാർഥനയോടെ സമാപിക്കും.
