ന്യൂഡൽഹി: സഹോദരി സഹോദര ബന്ധത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തു കൊണ്ട് രാജ്യം ഇന്ന് രക്ഷാബന്ധൻ ആചരിക്കും. സഹോദരബന്ധത്തിന്റെയും സഹോദരതുല്യമായ സ്‌നേഹത്തിന്റെയും മഹത്വം വാഴ്‌ത്തുന്ന ദിവസമാണിത്.
തന്റെ സുദർശനചക്രത്താൽ അപ്രതീക്ഷിതമായി ശ്രീകൃഷ്‌ണന്റെ വിരൽ മുറിഞ്ഞു . ഇതുകണ്ട ദ്രൗപദി ഉടൻ തന്നെ താൻ ഉടുത്തിരുന്ന സാരിയിൽ ഒരല്പം തുണി കീറിയെടുത്ത് ശ്രീകൃഷ്ണന്റെ വിരലിൽ ചുറ്റി രക്തപ്രവാഹം തടഞ്ഞു. ഇതേ തുടർന്ന് ദ്രൗപദിയെ ഏതാപത്തിൽ നിന്നും രക്ഷിക്കുമെന്ന് ശ്രീകൃഷ്‌ണൻ വാഗ്ദാനം ചെയ്‌തു. ഇതാണ് രാഖി ആഘോഷത്തിനു പിന്നിലെ ഐതിഹ്യം.
ഇന്ന് ഇന്ത്യയിലെ എല്ലാ സഹോദരിമാരും തന്റെ സഹോദരന്റെ കയ്യിൽ രാഖി കെട്ടികൊടുക്കുന്നു. ഏതാപത്തിലും തന്നെ രക്ഷിക്കാൻ സഹോദരൻ ഉണ്ടാകുമെന്ന വിശ്വാസത്തിൽ.
അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ മധുരയിലെ വൃന്ദാവനത്തിൽ നിന്നുള്ള പ്രത്യേക രാഖിയാണ് സമ്മാനമായി ലഭിക്കുന്നത് . ശാരദാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അവിടുത്തെ വിധവകളായ സ്ത്രീകളാണ് ശ്രീരാമന്റെയും, ശ്രീകൃഷ്‌ണന്റെയും, മോദിയുടെയും ചിത്രങ്ങളുള്ള രാഖി രൂപകൽപന ചെയ്‌തത്.
മോദിയുടെ ‘പാക് സഹോദരി’ എന്നറിയപ്പെടുന്ന ഖമർ ഷെയ്‌ഖ് 30ാം വർഷമാണ് സ്വയം തുന്നിയ രാഖിയുമായി എത്തുന്നത്. കറാച്ചിയിൽ ജനിച്ചുവളർന്ന ഖമർ ഷെയ്‌ഖ് 1981ൽ വിവാഹിതയായാണ് അഹമ്മദാബാദിലെത്തിയത്. കോവിഡ് കാലത്തൊഴികെ, 1990 മുതൽ മോദിക്ക് രാഖി കെട്ടുന്നു. സഹോദരീ സഹോദര ബന്ധത്തിന് ജാതിയോ മതമോ ദേശമോ തടസ്സമല്ലെന്ന് വിളിച്ചോതുന്നതാണ് ഈ മനോഹരമായ ബന്ധം.
