കൊച്ചി: സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങൾ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു.
വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 13 ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്പേറ്റുക.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്‍ഥി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്നത്.
അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. അതേസമയം ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
