ഫ്ലോറിഡ: നദിയിൽ കാമുകനൊപ്പം നീന്തുന്നതിനിടെ 31കാരിയായ യുവതി ഭീമൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒർലാൻഡോയ്ക്ക് സമീപത്തെ സെമിനോൾ കൗണ്ടിയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിക്കരയിൽ യുവതിയും കാമുകനും അടുത്ത സുഹൃത്തും ചേർന്ന് ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെ മൂന്നുപേരും നദിയിലിറങ്ങി അൽപസമയം നീന്താൻ തീരുമാനിച്ചു. വെറും മൂന്നടിയോളം മാത്രം ആഴമുള്ള വെള്ളത്തിൽ നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ഭീമൻ മുതല ആക്രമണം നടത്തിയത്.
യുവതിയുടെ ഇരുകൈകളിലും കടിച്ചുപിടിച്ച മുതലയെ അകറ്റാൻ കാമുകൻ ജീവൻ പണയംവെച്ച് ശ്രമിച്ചു. അതിനൊപ്പം തന്നെ അടിയന്തരസഹായത്തിനായി 911-ലേക്ക് വിളിച്ചറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കുകളെത്തുടർന്ന് വഴിമധ്യേ മരണം സംഭവിച്ചതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു.
