തെരച്ചിൽ മൂന്നാഴ്ച പിന്നിടുന്നു,119 പേർ  കാണാമറയത്ത്…ദുരന്തബാധിത പ്രദേശങ്ങളിൽ പഠനം നടത്തിയ സമിതിയുടെ യോഗം ഇന്ന്…

കല്പറ്റ : തെരച്ചിൽ മൂന്നാഴ്ച പിന്നിടുന്നു,119 പേർ ഇപ്പോഴും കാണാമറയത്ത്, ഡിഎൻഎ ഫലം അനുസരിച്ച് എണ്ണം കുറഞ്ഞേക്കും
പതിവുപോലെ ഇന്നും തിരച്ചിൽ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ചേരാനിരുന്ന മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേർന്നേക്കും. വരുംദിവസങ്ങളിലെ തിരച്ചിലിലും ഇന്ന് തീരുമാനം ഉണ്ടാകും.

സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നത് തുടരുകയാണ്. ഓഗസ്റ്റ് 20 നകം എല്ലാ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, മുന്നൂറിൽ അധികം കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ കഴിയുകയാണ്.

ദുരന്തബാധിത പ്രദേശങ്ങളിൽ പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ യോഗം

ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ പഠനം നടത്തിയ വിദഗ്ദ്ധ സമിതി ഇന്ന് യോഗം ചേരും. സർക്കാരിന് സമർപ്പിക്കേണ്ട റിപോർട്ട് തയാറാക്കുന്നതിന് മുൻപായാണ് മൂന്ന് ദിവസത്തെ യോഗം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘം ദുരന്ത ഭൂമിയിൽ നേരത്തെ പരിശോധന നടത്തിയിരുന്നു.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പുഞ്ചരിമട്ടം ഇനി താമസയോഗ്യമല്ലെന്നും ചൂരൽമലയിൽ സുരക്ഷിത സ്ഥലങ്ങളുണ്ടെന്നും നേരത്തെ വിദഗ്ദ്ധ സമിതി പ്രതികരിച്ചിരുന്നു. വിദഗ്ദ്ധ സമിതി സ്മർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തബാധിതരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം

വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ‍ യോഗത്തിൽ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!