തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അതീവ രഹസ്യമായി തലസ്ഥാനത്ത് എത്തിച്ചു.
വധശ്രമക്കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റിനെ തുടർന്നാണ് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന സുഗതനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഇയാളെ നാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
സുഗതനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇതിനുശേഷമേ വിയ്യൂരിലേക്ക് തിരികെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടയിലാണ് പൊലീസിന്റെ ഈ നീക്കം.
