തിരുവനന്തപുരം : കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി അതിൻ്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത കണ്ണൂർ ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
4415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് ദുരൂഹമായ സാഹചര്യത്തിൽ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെയാണ് വീണ്ടും ടെണ്ടർ വിളിച്ചത്. ദിനേശ് ബീഡി സഹകരണ സംഘം നൽകിയ, 280 പ്രാഥമിക സഹകരണ സംഘങ്ങൾക്കു സോഫ്റ്റ് വെയർ നൽകാനുള്ള 58 കോടി രൂപയുടെ ബിഡ് ആണ് സർക്കാർ അവാർഡ് ചെയ്യാൻ തയ്യാറെടുക്കുന്നത്.
ഇതനുസരിച്ച് 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ് വെയർ സ്ഥാപിക്കുമ്പോൾ 914 കോടിയോളം രൂപ ചിലവ് വരും. 206 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ ഭീമമന്മാരായ ടിസിഎസ് 4415 സഹകരണ സംഘങ്ങളിൽ സ്ഥാപിക്കാമെന്നേറ്റ പദ്ധതിയാണ് അതിൻ്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നത്. അതായത് ഈ പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ഖജനാവിന് 700 കോടിയിൽപരം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
