തോൽക്കാൻ മനസില്ലാത്ത ചിലരുണ്ട്. പുഞ്ചിരിച്ചുകൊണ്ട് തരണം ചെയ്യേണ്ട പ്രശ്നങ്ങളോട് സന്ധിയില്ലാതെ പൊരുതുന്നവർ. ജീവിതത്തിൽ ഇന്നേ വരെ ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ആർച്ച എന്ന യുവതിയെ ഒലയുടെ കാബ് ഡ്രൈവറാക്കിയ ജീവിതാനുഭവങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.
ഡിജിറ്റൽ ക്രിയേറ്ററായ ഓജസ് ദേശായ് ആണ് ആർച്ചയുടെ കഥ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന് ബുക്ക് ചെയ്ത കാബ് ഓടിക്കുന്നത് ഒരു പെണ്ണാണെന്ന കൗതുകത്തോടെയാണ് കയറിയതെന്നും തുടർന്നുള്ള സംസാരത്തിലാണ് ആർച്ചയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്നും ഓജസ് കുറിപ്പിൽ പറയുന്നു.
‘ഇത് ആർച്ച, ഒല കാബ് സ്ത്രീകൾ ഓടിക്കുന്നത് അത്ര പുതുമയൊന്നമല്ല, സൂറത്ത് എന്ന പഴയ നഗരത്തിൽ നിന്ന് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ വരെ കഠിനമായ ട്രാഫിക് കടന്നെത്തുക എന്നത് ഒരു ശ്രമകരമായ ജോലി തന്നെയാണ്. എന്നാൽ ഒരു സ്ത്രീ ഓടിക്കുന്ന കാബില്‍ ആദ്യമായി കയറുന്നു എന്ന കൗതുകമാണ് എനിക്കുണ്ടായിരുന്നത്. ഇതിലാെക്കെയെന്താണ് വലിയ കാര്യമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അവളുടെ ജീവിത കഥയാണ് വലിയ കാര്യം.
ആർച്ചയുടെ ഭർത്താവ് ഒല ഡ്രൈവറായിരുന്നു. ശാരീരിക ബുദ്ധമുട്ടിനെ തുടർന്ന് അദ്ദേഹത്തിന് ജോലി മുന്നോട്ടുകൊണ്ടു പോകാനായില്ല. കാബ് ലോണെടുത്തു വാങ്ങിയതായതിനാൽ ജോലി താനെടുക്കാമെന്ന് ആർച്ച തീരുമാനിച്ചു. ഇതിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാമെന്ന് അവൾക്ക് അറിയാമായിരുന്നു. ജീവിതത്തിൽ ഇന്നേ വരെ ഒരു സൈക്കിൾ പോലും ആർച്ച ഓടിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. വെറും ആറ് മാസം കൊണ്ട് ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്തു. ഗുജറാത്തിൽ ജീവിക്കുന്നവർക്ക് ഒരു ലൈസൻസ് കിട്ടുന്നത് എത്ര ശ്രമകരമാണെന്ന് ഊഹിക്കാമെല്ലോ?
കാബ് ഓടിക്കുന്നതിന് പുറമെ രണ്ടിടത്ത് വീട്ടുജോലികൾ ചെയ്യാനും അവര്‍ പോകുന്നുണ്ട്. സ്ത്രീശക്തിയുടെ ഉദാഹരണമെന്നോ സമൂഹത്തിലെ മാറ്റുന്നതിൻ്റെ തെളിവായോ ഇക്കാര്യം ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നില്ല. ദൗർഭാഗ്യത്തെ തോൽവിയായി കണക്കാക്കാത്ത ഒരാളെ കണ്ടുമുട്ടി’.- ആർച്ചയുടെ ചിത്രം പങ്കുവെച്ചുകാണ്ട് ഓജസ് കുറിച്ചു. നിരവധി ആളുകളാണ് ആർച്ചയുടെ കഠിനാധ്വാനത്തിന് കയ്യടിച്ച് രംഗത്തെത്തിയത്.
