തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബിൽ നിയമസഭ ചർച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു സതീദേവി.
2021 ൽ സമർപ്പിച്ച റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്ത് പാസാക്കണം.
വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വധൂവരൻമാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകൾ സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കു നൽകണം. ഈ സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകൾ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്‌റ്റേറ്റ്‌മെന്റിൽ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കിൽ പിഴയടക്കമുള്ള ശിഷാ നടപടികൾ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകുന്നതും കരട് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
നിയമംകൊണ്ട് എല്ലാമാകുമെന്ന് കരുതുന്നില്ല. എന്നാൽ ചില കേസുകളിലെങ്കിലും പോലീസ് അടക്കമുള്ള നിയമ സംവിധാനങ്ങൾക്ക് മുൻകൂറായി ഇടപെടാനാവും. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യകൾ കുറയ്ക്കാൻ അത് സഹായകമാവും. ഇത്തരം നടപടികളിലൂടെ നമ്മുക്ക് സ്ത്രീധന വിമുക്ത സംസ്ഥാനാമാവാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാമ്പയിന് കേരള വനിതാ കമ്മിഷൻ തുടക്കം കുറിക്കുന്നത്. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ സംസ്ഥാനതല സെമിനാർ. സാക്ഷരത, ആരോഗ്യം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. എന്നാൽ ആ പെരുമയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് സ്ത്രീധനമെന്ന ദുരാചാരം. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സ്ത്രീധനമെന്ന ദുഷ്പ്രവണത ഏറ്റവും കൂടുതൽ കാണുന്നത്. എന്നാൽ പരാതികൾ ഒന്നുംതന്നെ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ലെന്നും കമ്മിഷൻ അധ്യക്ഷ ഓർമ്മിപ്പിച്ചു.
വിവാഹത്തോടെയാണ് ജീവിതം സഫലമാകുന്നതെന്ന് പെൺകുട്ടികൾ തെറ്റിദ്ധരിക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് തല ഉയർത്തിപിടിച്ച് പറയുന്ന ഉശിരുള്ള പെൺകുട്ടികളാണ് ഉണ്ടാവേണ്ടത്. നിർഭാഗ്യവശാൽ രക്ഷിതാക്കൾ ഇതിന് പരിശ്രമിക്കുന്നില്ല. വിവാഹം കഴിച്ച് അയച്ചതോടെ ഉത്തരവാദിത്തം തീർന്നുവെന്നാണ് ഇവർ കരുതുന്നത്. പിന്നീട് മകൾ വീട്ടിൽ വന്നുനിന്നാൽ സമൂഹത്തിന് മുന്നിൽ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നും അവർ ഭയപ്പെടുന്നു. ഈ ചിന്തയും നിരവധി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. മറിച്ച് എപ്പോൾ വേണമെങ്കിലും വന്ന് നിൽക്കാനൊരിടം തന്റെ വീട്ടിലുണ്ടെന്ന ധൈര്യം മകൾക്ക് പകർന്നു നൽകുന്ന മനസ്ഥിതിയിലേക്ക് രക്ഷിതാക്കൾ മറേണ്ടതുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടർ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവന എഴുതി നൽകിയിരുന്നയാളാണ്. എന്നിട്ടാണ് അമിതമായ സ്ത്രീധനം ലഭിക്കാത്തതിനാൽ പ്രണയബന്ധത്തിൽനിന്നും പിൻമാറിയത്. സ്ത്രീധനം വാങ്ങില്ലെന്ന് ആൺകുട്ടികളും ആത്മാഭിമാനത്തോടെ വിളിച്ചുപറയേണ്ടതുണ്ട്. എല്ലാംകണ്ട് നിസംഗമായി മാറിനിൽക്കുന്ന തലമുറയല്ല, പ്രതികരണ ശേഷിയുള്ള ഒരു തലമുറവേണം വളർന്നുവരുവാനെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.