യുഡിഎഫ് മതസംഘടനകളില്‍ സ്വാധീനം ചെലുത്തി മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു: കെ എം അഷ്‌റഫ്

കാസര്‍കോട് : മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതില്‍ മതസംഘടനകളുടെ ഇടപെടലുണ്ടായെന്ന് തുറന്നടിച്ച് പത്രിക പിന്‍വലിച്ച  എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷറഫ്.

യുഡിഎഫ് മത സംഘടനകളില്‍ സ്വാധീനം ചെലുത്തിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതെന്നും അഷ്‌റഫ് പറഞ്ഞു. ബിജെപി ആയിരത്തില്‍ താഴെ വോട്ടിന് പരാജയപ്പെടുന്ന മണ്ഡലമാണ് മഞ്ചേശ്വരം.

എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും. ബിജെപിയെ സഹായിക്കാനാണ് എസ്ഡിപിഐ മത്സരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നാമനിര്‍ദേശപത്രിക നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ എം അഷ്‌റഫ് പിന്മാറുന്നത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗമാണ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരിക്കണമെന്ന നിലപാടായിരുന്നു അഷ്‌റഫിനും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതില്‍ എസ്ഡിപിഐ പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ 2016 ല്‍ 89 വോട്ടിനും 2021 ല്‍ 855 വോട്ടിനുമാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇത്തവണയും കെ സുരേന്ദ്രന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്തെ ജയ പരാജയങ്ങള്‍ മൂന്നുമുന്നണികള്‍ക്കും നിര്‍ണായകമാണ്. പിഡിപിയും എസ്ഡിപിഐയും സ്വീകരിക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആരെ തുണയ്ക്കും എന്നാണ് വ്യക്തമാകാനുള്ളത്. പിഡിപി സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!