‘കിങ്ങിണി’ തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

കല്‍പ്പറ്റ: തന്നെയും കുടുംബത്തെയും രക്ഷിച്ച ‘കിങ്ങിണിയോടുള്ള’ വാത്സല്യം കൂടുകയാണ് വിനോദിന്. ഉരുള്‍പൊട്ടലിന്റെ മുന്നറിയിപ്പ് ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ എം വിനോദിനു നല്‍കിയത് അരുമയായി വളര്‍ത്തിയ തത്ത ‘കിങ്ങിണി’യാണ്. പ്രകൃതിദുരന്തം മുന്‍കൂട്ടി കണ്ട് തത്ത ഒച്ചവെച്ചതോടെ വിനോദിന്റെ സുഹൃത്തുക്കളുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു.

ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകീട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. കിങ്ങിണിയെയും കൂടെക്കൂട്ടിയിരുന്നു. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി വിനോദ് പറയുന്നു.’തത്ത ഇരുമ്പുകമ്പികളില്‍ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടാണ് ഞാന്‍ ഉണരുന്നത്.

ചൂരല്‍മല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാല്‍ എനിക്ക് ഇതിലെന്തോ പന്തികേടു തോന്നി. ഉടനെ തന്നെ ചൂരല്‍മലയിലെ അയല്‍വാസികളായ ജിജിന്‍, പ്രശാന്ത്, അഷ്‌കര്‍ എന്നിവരെ വിളിക്കുകയായിരുന്നു. ഇവര്‍ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടന്‍തന്നെ അവിടെനിന്നു മാറി’ -വിനോദ് പറഞ്ഞു.

വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂര്‍ണമായും തകര്‍ന്നു. അഷ്‌കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!