മൂന്ന് കോടി തൊഴിലവസരങ്ങള്‍; ആദ്യമായി ജോലിയില്‍ കയറുന്നവര്‍ക്ക് കേന്ദ്രത്തിന്റെ വക ഒരു മാസത്തെ ശമ്പളം നേരിട്ട്

ന്യൂഡല്‍ഹി: തൊഴില്‍മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കുന്നതാണ് ഒരു പദ്ധതി. ഒരു മാസത്തെ ശമ്പളം മൂന്ന് തവണകളായി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 15000 രൂപ വരെയാണ് കിട്ടുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

2.1 കോടി യുവാക്കള്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുക. ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി. ആദ്യമായി ജോലിയില്‍ ചേരുന്നവരെ ഉദ്ദേശിച്ച് തന്നെയാണ് ഈ ഇന്‍സെന്റീവ് പദ്ധതിയും. ജോലിയില്‍ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ജോലിയില്‍ പ്രവേശിച്ച് ആദ്യ നാല് വര്‍ഷം ഇപിഎഫ്ഒ വിഹിതം കൃത്യമായി അടച്ചാല്‍ മാത്രമേ ഇന്‍സെന്റീവ് ലഭിക്കൂ. ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും നേരിട്ട് നിശ്ചിത കണക്കില്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. തൊഴിലുടമ കേന്ദ്രീകൃതമായതാണ് മൂന്നാമത്തെ പദ്ധതി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം നല്‍കുന്ന അധിക ജോലികള്‍ സൃഷ്ടിച്ചാല്‍ തൊഴിലുടമയ്ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. പുതുതായി ജോലിയില്‍ കയറിയ ഓരോ ജീവനക്കാരന്റെയും ഇപിഎഫ്ഒ വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് തൊഴിലുടമകള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 50 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!