ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിങിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഇന്ത്യ 10 മെഡലുകൾ വാരികൂട്ടിയാണ് അനുപമ നേട്ടത്തിലെത്തിയത്. 7 സ്വർണം, 3 വെള്ളി മെഡൽ നേട്ടങ്ങൾ ഇന്ത്യ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോക്സിങ് പ്രകടനമാണിത്.
സുവർണ നേട്ടങ്ങൾ
പ്രീതി പവാറാണ് 10ാം ദിനത്തിൽ ഇന്ത്യക്കായി ബോക്സിങ് റിങിൽ നിന്നു ആദ്യ സ്വർണം സമ്മാനിച്ചത്. പിന്നാലെ ജയ്സ്മിൻ ലംബോറിയയും സ്വർണം ഇടിച്ചു നേടി. സച്ചിൻ സിവാച്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, പ്രിയ ഘംഗാസ്, അങ്കുഷ് പങ്കൽ എന്നിവരാണ് പിന്നാലെ സുവർണ നേട്ടത്തിലെത്തിയ താരങ്ങൾ.
സച്ചിൻ സിവാച്
നാടകീയ നീക്കങ്ങൾ നിറഞ്ഞ പുരുഷന്മാരുടെ 60 കിലോ ഫൈനലിൽ നമീബിയയുടെ ട്രൈ എഗെയ്ൻ മോണിങ് എൻഡെവലോയെ കടുത്ത പോരാട്ടത്തിൽ വീഴ്ത്തിയാണ് സച്ചിൻ സിവാച് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. 3-2 എന്ന സ്കോറിനാണ് സച്ചിൻ സ്വർണം ഇടിച്ചു നേടിയത്. അവസാന റൗണ്ടിൽ സച്ചിൻ എതിരാളിക്കുമേൽ സർവാധിപത്യം സ്ഥാപിച്ചാണ് ജയവും സ്വർണവും പിടിച്ചെടുത്തത്.
പ്രീതി പവാർ
വനിതകളുടെ 54 കിലോ ഫൈനലിൽ കാനഡയുടെ സ്കാർലറ്റ് ഡെൽഗാഡോയെ 5-0ത്തിനു തകർത്താണ് പ്രീതിയുടെ സുവർണ മുന്നേറ്റം. ഏകപക്ഷീയ വിജയമാണ് പ്രീതി സ്വന്തമാക്കിയത്.
സാക്ഷി ചൗധരി
വനിതകളുടെ 51 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0ത്തിനു കീഴടക്കിയാണ് സാക്ഷി സുവർണ മെഡലിൽ മുത്തം ചാർത്തിയത്. താരവും അനായാസ വിജയമാണ് സ്വന്തമാക്കിയത്.
ജയ്സ്മിൻ ലംബോറിയ
വനിതകളുടെ 57 കിലോ വിഭാഗത്തിൽ നിലവിലെ ലോക ചാംപ്യനായ ജയ്സ്മിനും സർവാധിപത്യം സ്ഥാപിച്ചാണ് എതിരാളിയെ തകർത്തത്. നിലവിലെ കോമൺവെൽത്ത് ചാംപ്യൻ കൂടിയായ വടക്കൻ അയർലൻഡിന്റെ മൈക്കല വാൽഷിനെ 5-0ത്തിനു നിശബ്ദയാക്കിയാണ് ജയ്സ്മിൻ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്.
അരുന്ധതി ചൗധരി
വനിതകളുടെ 70 കിലോയിൽ അരുന്ധതിയും എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെ ഇടിച്ചു കയറി. താരവും 5-0ത്തിന്റെ ഏകപക്ഷീയ വിജയത്തോടെയാണ് പോഡിയം കയറിയത്. ഇംഗ്ലണ്ടിന്റെ ഷാന്റെൽ റീഡിനെയാണ് അരുന്ധതി തുരത്തിയത്.
പ്രിയ ഘംഗാസ്
വനിതകളുടെ 60 കിലോ ഫൈനലിൽ കാനഡയുടെ മേരി ബത്തൂൽ അൽ അഹ്മദിയെയാണ് പ്രിയ കീഴടക്കിയത്. താരം 4-1ന്റെ വിജയമാണ് സ്വന്തമാക്കിയത്
അങ്കുഷ് പങ്കൽ
പുരുഷൻമാരുടെ 80 കിലോ വിഭാഗത്തിലാണ് അങ്കുഷിന്റെ നേട്ടം. താരം ഇംഗ്ലണ്ടിന്റെ ദിമോജി ഷിറ്റുവിനെ സ്പ്ലിറ്റ് തീരുമാനത്തിൽ 4-1നു തകർത്താണ് വിജയവും ഇന്ത്യയുടെ ഏഴാം സ്വർണവും ഉറപ്പിച്ചത്.
വെള്ളി മെഡൽ നേട്ടങ്ങൾ
ഒളിംപിക് മെഡൽ ജേത്രി ലവ്‍ലിന ബോർഗോഹെയ്ൻ, ജാദുമണി സിങ്, നരേന്ദർ എന്നിവരാണ് വെള്ളി നേടിയത്. മൂവരും ഫൈനലിൽ തോൽവി വഴങ്ങി.
വനിതകളുടെ 70 കിലോ വിഭാഗത്തിൽ ഓസ്ട്രേലിയയുടെ എമ്മ സൂ ഗ്രീൻട്രീയോടാണ് ലവ്‍ലിന പരാജയപ്പെട്ടത്. 1-4നാണ് സ്പ്ലിറ്റ് തീരുമാനത്തിൽ ലവ്‍ലിന പരാജയം സമ്മതിക്കുകയായിരുന്നു.
പുരുഷൻമാരുടെ 55 കിലോ വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ജെയ് ഡിക്സനോടാണ് ജാദുമണി പരാജയം സമ്മതിച്ചത്. ഇന്ത്യൻ താരത്തിനു മേൽ സർവാധിപത്യം സ്ഥാപിച്ച് 0-5നാണ് ജെയ് വിജയവും സ്വർണവും പിടിച്ചെടുത്തത്. ആദ്യ റൗണ്ട് വിജയിച്ചാണ് ജാദുമണി തുടങ്ങിയതെങ്കിലും പിന്നീട് ആ മികവ് നിലനിർത്താൻ സാധിക്കാതെ ഇന്ത്യൻ താരം കീഴടങ്ങുകയായിരുന്നു.
പുരുഷൻമാരുടെ 90 കിലോയിൽ കൂടുതലുള്ള വിഭാഗത്തിലാണ് നരേന്ദറിന്റെ ഫൈനൽ തോൽവി. ഇംഗ്ലണ്ടിന്റെ ദമാർ തോമസിനോടു പൊരുതാൻ പോലും സാധിക്കാതെ 0-5നാണ് താരം അടിയറവ് പറഞ്ഞത്.
