മധുവാഹിനി പുഴ കരകവിഞ്ഞു, മധൂര്‍ ക്ഷേത്രത്തില്‍ അരയ്‌ക്കൊപ്പം വെള്ളം; കാസര്‍കോട് ദുരിതപ്പെയ്ത്ത്

കാസര്‍കോട്: ഇന്നലെ അര്‍ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത കനത്തമഴയില്‍ കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി. ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കനത്തമഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍കോട്ടെ പ്രമുഖ ക്ഷേത്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ അര്‍ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയും പെയ്ത മഴയിലാണ് ക്ഷേത്രത്തില്‍ വെള്ളം കയറിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒഴുകുന്ന മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ വെള്ളം ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ വെള്ളം കയറിയത് ദുരിതമായി.

കാസര്‍കോട് ജില്ലയില്‍ ഇന്ന് ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെയാണ് ജില്ലയില്‍ മഴ കനത്തത്. ജില്ലയില്‍ മഴക്കെടുതി രൂക്ഷമായിട്ടും മറ്റു ജില്ലകളെ പോലെ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ മഴക്കെടുതിയെ തുടര്‍ന്ന് കൊട്ടോടി സര്‍ക്കാര്‍ ഹൈസ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!