തിരുവല്ല: പീഡനക്കേസ് പ്രതിയായ നേതാവിനെ വീണ്ടും തിരിച്ചെടുത്ത് സിപിഎം. തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് സിപിഎം തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തി, വനിതാ നേതാവിന് ലഹരി നല്‍കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ആളാണ് സജിമോൻ.
മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. സജിമോൻ 2018 ലാണ് തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി വിവാഹിതയായ യുവതി സജിമോനെതിരെ രംഗത്തെത്തിയത്. 2022 ല്‍ വനിതാ നേതാവിനെ ലഹരി നല്‍കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഡിഎൻഎ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
പാർട്ടിയില്‍നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം സജിമോൻ ഡിഎൻഎ പരിശോധയില്‍ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയില്‍ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ പാർട്ടി നടപടിയെടുത്തു. രണ്ടു വർഷത്തിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തി. 2022ല്‍ വനിതാ നേതാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ചതായി പരാതിയുയർന്നു. അന്വേഷണത്തിനുശേഷം പാർട്ടി പുറത്താക്കി. കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്.