വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്




കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവുമാണ് തടവ്. കൊച്ചി എന്‍ഐഎകോടതിയുടെതാണ് വിധി.

നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്‌പെഷല്‍ ജഡ്ജ് കെ കമനീസ് ശിക്ഷിച്ചത്.

വയനാട് വെള്ളമുണ്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതിയുടെ ശിക്ഷാവിധി. എട്ടുപേരുള്ള കേസില്‍ ബാക്കി മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ട്.

രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവര്‍ത്തനങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയില്‍ അംഗമായതിനും, സഹായം ചെയ്തതിനും യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ മാത്രമാണ് തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!