രാഷ്ട്രീയ നേതാവിന് പ്രത്യേക പരിഗണനയില്ല; മദ്യനയക്കേസില്‍ കവിതയ്ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യമില്ല. കവിതയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനാവില്ല. ജാമ്യത്തിനുള്ള സാധാരണ രീതി മറികടക്കാനാകില്ല. രാഷ്ട്രീയ നേതാവ് എന്നതില്‍ പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കവിതയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ഡൽഹി മദ്യനയക്കേസിൽ 2024 മാര്‍ച്ച് 16 നാണ് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവിന്റെ മകളുമായ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്നാണ് ഇഡി പറയുന്നത്.

ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയത്. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ തുകയാണ് എഎപി കൈപ്പറ്റിയതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!