ചങ്ങനാശ്ശേരിയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ചങ്ങനാശ്ശേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ(31 ആണ് പിടിയിലായത്.

ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വിസ തയ്യാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്.

2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെയുള്ള കാലയളവിൽ ഒന്നാം പ്രതി നേരിട്ടും മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും വിവിധ ഘട്ടങ്ങളിലായി ആകെ 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് പരാതി. പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് കേസ്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

കേരളത്തിൽ അവധിക്കായി എത്തിയ പ്രതി അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എൽഒസി പ്രകാരം അഹമ്മദാബാദ് വിമാനത്താവള ത്തിൽ പിടിയിലായത്. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് ഇയാളെ അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിൽ ഏറ്റെടുത്ത് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്, എസ്എച്ച്ഒ അനിൽ ജോർജ്, എസ്‌ഐ അഖിൽ വിജയകുമാർ, എസ്‌ഐ ബിനിൽ വിജയൻ, എസ്സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!