സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യമായി വരുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത തടസ്സം നേരിട്ടതും തിരിച്ചടിയായി. സെപ്റ്റംബർ 10-ന് രാത്രി 10:30-ന് രേഖപ്പെടുത്തിയ 5,450 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിലെ ഉപയോഗത്തിന് തുല്യമാണ്.

മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിന ഡിമാൻഡിൽ ഏകദേശം 1,100 മെഗാവാട്ടിന്റെ വർധനവാണുണ്ടായതും പവർ കട്ടിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിൽ നിന്നുള്ള കൈമാറ്റക്കരാർ വഴി ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതായതും പ്രതിസന്ധി രൂക്ഷമാക്കി. മഴ മാറിനിൽക്കുന്നതിനാൽ മുൻദിവസങ്ങളെ അപേക്ഷിച്ച് 900 മുതൽ 1,000 മെഗാവാട്ട് വരെ ലഭ്യതക്കുറവ് നേരിടാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസി താഴുന്നതുമാണ് നിലവിൽ നിയന്ത്രണം നീട്ടാൻ കാരണമെന്നും കെഎസ്ഇബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!