പാലക്കാട് : അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
കൊല നടത്തിയത് പുഴയിൽ വെള്ളത്തിൽ വെച്ചു തന്നെ എന്നാണ് സൂചന. ഇവർ താമസിച്ചിരുന്ന ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ഒരു ലക്ഷണവുമില്ല. ഇരട്ടക്കൊലപാതകത്തിൽ പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയിൽ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ബംഗാളിലേക്ക് കടന്നു. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്.
അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു ചാക്കിൽ നിന്ന് നിർണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇത് വ്യക്തമായത്. പുതൂർ പൊലീസ് ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.
