ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്ന പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്ന് തുരത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച അദ്ദേഹം മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ 91’ വിമാനക്കമ്പനിയിൽ പൈലറ്റായി ചുമതലയേറ്റു. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാകും അഭിനന്ദൻ പറത്തുക.
2019 ഫെബ്രുവരി 27ന് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനിടെ മിഗ് 21 ബൈസണിൽ പറന്ന അഭിനന്ദൻ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ടിരുന്നു. തുടർന്ന് പാക്ക് ആക്രമണത്തിൽ വിമാനം തകർന്നതോടെ ഇജക്ട് ചെയ്‌ത അദ്ദേഹം പരുക്കുകളോടെ പാക്ക് സൈന്യത്തിന്റെ പിടിയിലായി. മാർച്ച് ഒന്നിനാണ് അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
സംഭവത്തിന് പിന്നാലെ സേനാനിയമങ്ങൾ പ്രകാരം അഭിനന്ദനെ യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 2019 സെപ്റ്റംബറിൽ വീണ്ടും പൈലറ്റ് ചുമതലയിൽ തിരിച്ചെത്തി.
വിങ് കമാൻഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്. വ്യോമസേനയിലെ കരിയറിന് വിരാമമിട്ട ശേഷമാണ് പുതിയ ദൗത്യവുമായി അദ്ദേഹം സിവിലിയൻ വ്യോമയാന മേഖലയിലേക്ക് കടക്കുന്നത്.
