തൊടുപുഴ : വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത കേസിൽ രണ്ടും മൂന്നും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവം കല്ലുമാരിയിൽ അക്ഷയ് സാജു (18), എറണാകുളം അമ്പലമുകൾ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ 16 വയസ്സുകാരനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തേക്കു തിരുവഞ്ചൂരിലെ ഗവ. ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.
തൊടുപുഴ ഗ്രാന്റീസ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ആൻഡ് ലാപ്‌ടോപ് ടെക്നോളജി കോഴ്സ് പഠിക്കുന്ന വിദ്യാർഥിയെ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയും സഹപാഠികളായ അക്ഷയ്, ഗൗതം എന്നിവരും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇവരുടെ ലഹരി ഉപയോഗത്തെപ്പറ്റി അധ്യാപകനു വിവരം കൈമാറിയതിന്റെ പേരിലായിരുന്നു മർദനം. വിദ്യാർഥിയുടെ ഒരു വൃഷണം നീക്കം ചെയ്യേണ്ടി വന്നിരുന്നു.
പ്രധാന പ്രതിയായ 16 വയസ്സുകാരനെ പൊലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചിരുന്നു. ഇയാളെയാണ് ഇപ്പോൾ ഒബ്സർവേഷൻ ഹോമിലേക്കു മാറ്റിയിരിക്കുന്നത്.
വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം: രണ്ടുപേർകൂടി പിടിയിൽ
