അരമണിക്കൂര്‍ പറക്കാന്‍ 500 രൂപ! വിമാന നിരക്ക് കുറയുമോ, ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി അമേരിക്കന്‍ കമ്പനി

വാഷിങ്ടണ്‍: ലോകത്ത് പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിമാനം (ഇലക്ട്രിക് എയര്‍ക്രാഫ്റ്റ്) പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ വ്യാമയാന മേഖലയില്‍ സുപ്രധാന നാഴികകല്ലാണ് പിന്നിട്ടത്.

യുഎസ് വ്യോമയാന കമ്പനിയായ ഹാര്‍ട്ട് എയ്റോസ്പേസ് വികസിപ്പിച്ചെടുത്ത 30 സീറ്റുകളുള്ള എക്‌സ്1 വിമാനമാണ് ചരിത്ര പറക്കല്‍ പൂര്‍ത്തിയാക്കിയത്. ന്യൂയോര്‍ക്കിലെ പ്ലാറ്റ്സ്ബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്ന വിമാനം 27 മിനിറ്റ് പറക്കാന്‍ പൂര്‍ണമായും ബാറ്ററി പവറാണ് ഉപയോഗിച്ചത്.

ചരിത്രം കുറിച്ച എക്‌സ്1 വിമാനത്തിന്റെ പറക്കലിനായി ഏകദേശം 5 ഡോളറിന്റെ (ഏകദേശം 500 രൂപ) വൈദ്യുതി മാത്രമാണ് ചെലവായതെന്ന് കമ്പനി പറയുന്നു. വിമാനം ഏകദേശം 1,100 അടി (335 മീറ്റര്‍) ഉയരത്തില്‍ പറന്നാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ചെറിയ കൊമേഴ്സ്യല്‍ വിമാനത്തിന്റെ വലിപ്പമുള്ളതാണ് എക്സ് വണ്‍ വൈദ്യുത വിമാനം. എക്സ് 1 എന്നത് ഒരു ചെറിയ പരീക്ഷണ വിമാനമല്ല. ഇതിന് 106 അടി വിസ്താരമുള്ള ചിറകുകളും 76 അടി നീളമുണ്ട്.

500 രൂപയ്ക്ക് ഈ വിമാനത്തിന് അര മണിക്കൂറോളം പറക്കാന്‍ സാധിച്ചെങ്കിലും ഭാവിയില്‍ വിമാന നിരക്ക് കുറയും എന്ന് പറയാന്‍ കഴിയില്ല. 27 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലിന് ഉപയോഗിച്ച വൈദ്യുതിയുടെ വില മാത്രമാണ് ഈ 5 ഡോളര്‍ (500 രൂപ). പൈലറ്റിന്റെ ശമ്പളം, അറ്റകുറ്റപ്പണികള്‍, വിമാനത്താവള ഫീസ്, ഇന്‍ഷുറന്‍സ്, ഫിനാന്‍സിങ്, ബാറ്ററിയുടെ മാറ്റവും തേയ്മാനവും എന്നിവ ഉള്‍പ്പെടെ ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് നിരവധി ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

ഈ സാങ്കേതികവിദ്യ പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വലിയ മാറ്റം ആദ്യം ദൃശ്യമാകുന്നത് പ്രാദേശിക റൂട്ടുകളിലായിരിക്കും. കുറഞ്ഞ അളവില്‍ ഇന്ധനമോ വൈദ്യുതിയോ ഉപയോഗിക്കുകയും കുറഞ്ഞ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരികയും ചെയ്യുന്ന ചെറിയ വിമാനങ്ങള്‍ പ്രാദേശിക റൂട്ടുകളില്‍ വിമാനയാത്രകളുടെ ചെലവ് കുറച്ചേക്കാം. ഇലക്ട്രിക് കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റുകള്‍ക്ക് വ്യോമയാന സാമ്പത്തിക ശാസ്ത്രത്തെ സമൂലം മാറ്റാനും ആത്യന്തികമായി വിമാന യാത്രാ ചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഹാര്‍ട്ട് എയ്റോസ്പേസിന്റെ സ്ഥാപകനും സിഇഒയുമായ ആന്‍ഡേഴ്സ് ഫോര്‍സ്ലാന്‍ഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!