പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മന്ത്രി പിസി വിഷ്ണുനാഥ്. അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആളുകൾ ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം. ക്യാമ്പുകളിലേക്ക് ഉടൻ മാറണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് പോകരുത് എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നുണ്ട്. ഈ നിർദ്ദേശം എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയി ലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുകയാണ്.
