കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും കളക്ടർ നിർദേശിച്ചു.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടർ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളിൽ ക്യാംപുകൾ തുറന്നു.
കനത്ത മഴ… ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ…
