നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോ ഫൈനലില്‍ ആവേശമുയര്‍ത്തി ഏഷ്യന്‍ കരുത്തര്‍. ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡല്‍ സ്വന്തമാക്കി. രണ്ടാം ശ്രമത്തില്‍ 85.83 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഈ സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഗ്ലാസ്‌ഗോയില്‍ നീരജ് കുറിച്ചത്. ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരാഗെ 89.75 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍, ഇന്ത്യയുടെ യുവതാരം യഷ്‌വീര്‍ സിങ് വെങ്കലം നേടി.

മത്സരത്തിന്റെ അവസാന ഘട്ടം വരെ ആറാം സ്ഥാനത്തായിരുന്ന യഷ്‌വീര്‍ സിങ് തന്റെ അവസാന ആറാം ശ്രമത്തില്‍ 85.41 മീറ്റര്‍ ദൂരം എറിഞ്ഞ് വ്യക്തിഗത മികച്ച പ്രകടനത്തോടെയാണ് മൂന്നാംസ്ഥാനത്തേക്കെത്തിയത്. ഇന്ത്യയുടെ മറ്റൊരു താരമായ രോഹിത് യാദവ് 81.56 മീറ്റര്‍ എറിഞ്ഞ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പാരീസ് ഒളിംപിക്‌സ് ചാമ്പ്യനും കോമണ്‍വെല്‍ത്ത് മുന്‍ ചാംപ്യനുമായ പാകിസ്താന്റെ അര്‍ഷാദ് നദീം ഇത്തവണ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് റൗണ്ടുകള്‍ക്ക് ശേഷം അര്‍ഷാദ് പുറത്താകുകയായിരുന്നു.

ഗെയിംസിന്റെ ഒന്‍പതാം ദിനത്തില്‍ ജൂഡോയിലും അത്ലറ്റിക്‌സിലുമായി 6 മെഡലുകളാണ് ഇന്ത്യ നേടയിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 23 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണവും 12 വെള്ളിയും ആറ് വെങ്കലവും അടക്കം 23 മെഡലുകള്‍ കൈവരിച്ചെങ്കിലും ഇന്ത്യ പട്ടികയില്‍ പത്താം സ്ഥാനത്ത് തുടരുകയാണ്. 55 സ്വര്‍ണമുള്‍പ്പെടെ 128 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

ജൂഡോയില്‍ ഇന്ത്യ ചരിത്രപരമായ രണ്ട് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ അസ്മിത ഡേ കാനഡയുടെ ഹെയ്ഡി ക്വാച്ചിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ പരാജയപ്പെടുത്തി ഹര്‍ഷ് സിങ് സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ജൂഡോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ഹര്‍ഷ് മാറി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ യാമിനി മൗര്യ വെള്ളി നേടി. ഇംഗ്ലണ്ടിന്റെ അസെല്യ ടോപ്രാക്കിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.

പുരുഷന്മാരുടെ ഡെക്കാത്ലണില്‍ തേജസ്വിന്‍ ശങ്കര്‍ 7,976 പോയിന്റുകള്‍ നേടി വെങ്കലം സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഡെക്കാത്ലണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും തേജസ്വിന്‍ കുറിച്ചു. ബോക്‌സിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെമിഫൈനലില്‍ മത്സരിച്ച 10 ഇന്ത്യന്‍ ബോക്‌സര്‍മാരും വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. ഇതോടെ ഇവര്‍ക്ക് വെള്ളി മെഡല്‍ ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!