ന്യൂയോർക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് ചാറ്റ് ജിപിടി നിശ്ചലമായി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കാണ് ചാറ്റ് ജിപിടിയുടെ സേവനം പൂര്‍ണമായും നഷ്ടമായത്. ബാഡ്‌ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആര്‍എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്.
ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റു ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ ഉപഭോക്താക്കൾക്ക് സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.
ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും അതിൻ്റെ സ്റ്റാറ്റസ് പേജിൽ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പ്രവർത്തനരഹിതമാവുകയായിരുന്നു. അതേസമയം ചാറ്റ് ജിപിടി പണിമുടക്കിയതോടെ എക്സിൽ കൂട്ട പരാതികളും ട്രോളുകളും നിറയുകയാണ്.
