തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്.
പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച് പ്രോട്ടീൻമാൾ എന്ന സ്ഥാപനവും വിഷ്ണു നടത്തി വന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രഹസ്യമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
പ്രജാൾ ഗോഗോയ് നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നിരന്തരം വന്നുപോയിരുന്നു. വിഷ്ണുവിന്റെ തന്നെ വെസ്റ്റേൺഹോൾ സെയിൽ സ്ഥാപനത്തിലേക്കുള്ള തുണിത്തരങ്ങൾ എന്ന നിലയിലാണ് പ്രജാൾ കൊറിയർ അയച്ചിരുന്നത്.
നിരവധി സ്ഥലങ്ങളിലേക്ക് ലഹരി ഉത്‌പന്നങ്ങൾ പാഴ്‌സലായി അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ നാലു ഗ്രാം ഹൈബ്രീഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എംഡിഎംഎയും അടക്കം ഡാൻസാഫ് സംഘം കണ്ടെടുത്തു.
